Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Sunday, January 20, 2013

ചില കാഴ്ചകള്‍

സ്വര്‍ഗത്തില്‍ കിട്ടാത്ത എന്താണുള്ളത് ....?

ചിലപ്പോഴാലോചിക്കാറുണ്ട്, ഈ ഭൂമിയില്‍ എന്താണുള്ളത്, ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന മാതാപിതാക്കള്‍ കണ്ടു കൊതിതീരുംമുമ്പേ മറഞ്ഞുപോയി.ഇടയ്ക്കിടെയുണ്ടാകുന്ന സാമ്പത്തികവും ശാരീരികവും മാനസികവുമായുള്ള വിഷമങ്ങള്‍, ആഗ്രഹിക്കുന്നതില്‍ പലതും നടക്കാത്ത നിമിഷങ്ങള്‍.
പറയാനൊത്തിരി... ഈ ഭൂമിയില്‍ എന്താണുള്ളത് ?


ബാല്യം എവിടെയുമൊരുപോലെയാണ് ....

ഞാന്‍ കണ്ടു, കുഴുപ്പിള്ളി ബസ്റ്റോപ്പില് കിഴക്ക് വശം അന്ന് കാര്‍ത്തികേയന്‍ ചേട്ടന്റെ ചായക്കടയായിരുന്നു. താണിയത്ത് ലൈന്‍ ഇടവഴിയിലൂടെ നടന്നാല്‍ ആ ചായക്കടയുടെ അടുക്കള ഭാഗം കാണാമായിരുന്നു, ഒരിക്കല്‍ കിഴക്കുള്ള മൂത്താപ്പാടെ വിട്ടിലേക്ക്‌ നടന്നുപോകുമ്പോള്‍ അവിചാരിതമായി ഒരുകുട്ടി നിന്ന് കരയുന്നത് കണ്ടു. കൈകള്‍ മേലോട്ട് ഉയര്‍ത്തിപിടിച്ച് വാവിട്ടു കരയുമ്പോഴും ചായപ്പൊടി പൊതിഞ്ഞിരുന്ന അവന്റെ വലതു കൈ ഉയര്‍ത്തിപ്പിടിച്ച്‌ വേദനകൊണ്ട് പുളയുകയായിരുന്നു. അവിടെ അടുക്കളയില്‍ സഹായിയായി നിന്നിരുന്ന അവന്റെ കൈയില്‍ എങ്ങിനെയോ തിളച്ച വെള്ളം വീണതായിരുന്നു. വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു പോയിരിക്കുന്നു. എന്നിരുന്നാലും അന്ന് അത്രക്ക് പരിചയമില്ലായിരുന്ന എടവനക്കാടുള്ള ആ സഹോദരനെ എനിക്ക് ഇന്നും തിരിച്ചറിയാനാകും.

പരസ്യവാചകങ്ങള്‍ നിഴലായുണ്ട്...

വായിച്ചു തുടങ്ങുമ്പോള്‍, നാം വായിച്ചിരുന്നത് പലതും അര്‍ത്ഥമറിയാതെയായിരുന്നു. വായിക്കാനുള്ള ആഗ്രഹമെന്നോ കൌതുകമെന്നോ വേണമെങ്കില്‍ പറയാം. പഴങ്ങാട്‌  ബസ്റ്റോ പ്പിലുണ്ടായിരുന്ന  " അത്തർ സെന്റ്‌ സുറുമ "യും , ഞങ്ങള്‍ അക്ഷരം പഠിച്ചു തുടങ്ങിയ പള്ളത്താംകുളങ്ങര എല്‍ പി സ്കൂളിനടുത്തുണ്ടായിരുന്ന "എസ് പി മുക്കര്‍ജി  ലൈബ്രറി  ആന്‍റ് റീഡിംഗ് റൂം"  ബോര്‍ഡുമൊക്കെ പൊരുളറിയാതെ വായിച്ച ആദ്യ വരികളില്‍ പെട്ടതാണ്‍.

Thursday, November 22, 2012

ഓര്‍മപുസ്തകം

കുഴുപ്പിള്ളി തോട്ടുങ്ങലെ മീന്‍ മാര്‍ക്കറ്റില്‍ മുമ്പൊക്കെ രാവിലെ തന്നെ നല്ല തിരക്ക് തുടങ്ങുമായിരുന്നു. ഇന്നത്തെ പോലെ വീടുകള്ക്ക് മുമ്പില്‍ മത്സ്യമെത്തുന്ന കാഴ്ച അപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളില്‍ നിന്നുമായി ആവശ്യക്കാര്‍ കാലത്ത് മുതല്‍ മാര്‍ക്കറ്റി ലെത്തി തുടങ്ങും. സ്കൂളില്‍ പോകുന്നതിനു മുമ്പ് മീന്‍ വാങ്ങി വരേണ്ട ജോലി കൂടി എനിക്ക് ഉണ്ടായിരുന്നു. വടക്കേക്കരയില്‍ നിന്ന് രാവിലെ മാര്‍ക്കറ്റിലെത്തുമ്പോള്‍ തെക്കേക്കര തോടിന്റെ കടവില്‍, പുഴയില്‍ നിന്ന് മീനുകളുമായി വരുന്ന ചെറുവഞ്ചികള്‍ അടുത്തിട്ടുണ്ടാകും. രണ്ടു പേര്‍ വീതം മീന്‍ പിടിക്കാന്‍ പോകുന്ന ചെറുവഞ്ചികള്‍, വഞ്ചികള്‍ക്കുള്ളിലെ വലകള്‍, പിന്നെ മീന്‍ പിടുത്തക്കാര്‍ ‍ തലയില്‍ വെക്കുന്ന തൊപ്പികള്‍, ഇവയും മാര്‍ക്കറ്റിലെ തിരക്കും കുഴുപ്പിള്ളി പാലത്തില്‍ നിന്നുതന്നെ കാണാനാകും. ചിലപ്പോള്‍ നിരന്നു കിടക്കുന്ന വഞ്ചികളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ വല കുടഞ്ഞു കഴുകുന്നതും കാഴ്ചയായിരുന്നു.

ഇനി അവരെക്കുറിച്ച് പറയാം.,ഞാനവരെ കാണാറുണ്ട്., മാര്‍ക്കറ്റിന്റെ കടവില്‍ അടുക്കാറുള്ള ഏതോ ഒരു വഞ്ചിയില്‍ മ...

ീന്‍ പിടിക്കാന്‍ പോകാറുള്ള അവര്‍. ഒരേ പോലെ മുഖസാദൃശ്യമുള്ളവരും ഒരേ ഉയരമുള്ളവരും മുപ്പത്തഞ്ചു വയസ്സെങ്കിലും ഉള്ളവര്‍ ആയിരുന്നു. മിക്കവാറും രാവിലെ അവര്‍ വഞ്ചിയില്‍ നിന്ന് മാര്‍ക്കറ്റില്‍ മീന്‍ കൊണ്ട് വന്നിടുന്നത് കണ്ടിട്ടുണ്ട്. അവരുടെ രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും അവര്‍ സഹോദരന്മാരാണെന്ന് അറിയാമായിരുന്നു.

ഇപ്പോള്‍. ഞാന്‍ മീന്‍ വാങ്ങി മാര്‍ക്കറ്റിലെ സ്റ്റെപ്പുകള്‍ പിന്നിട്ട് പാലത്തിലേക്ക്‌ കയറിയിരിക്കുന്നു. വടക്ക് നിന്ന് ഒരു ബസ് പാലം കയറി വരുന്നതിനാല്‍ ബസ് കടന്നു പോകുന്നതിനായി ഒതുങ്ങി നിന്നു. എന്റെ മുമ്പിലായി ആ സഹോദരങ്ങള്‍ നില്‍ക്കുന്നുണ്ട്. ഒരാള്‍ മറ്റയാളോട് "എന്താ പനി മാറിയോ " മറ്റേയാള്‍ "ഇല്ല, കുറവുണ്ട്" ആദ്യം ചോദിച്ചയാള്‍ വീണ്ടും. "അസുഖം കുറവില്ലെങ്കില് നമ്മുക്ക് വേറെ ആരെങ്കിലും കാണിക്കാം" ഇത് പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ നനഞ്ഞു കുതിര്ന്നിരുന്ന കൈലി തുണിയുടെ മടിശ്ശീല അഴിച്ചു. അന്ന് മാര്‍ക്കറ്റില്‍ മീന്‍ വിറ്റ് കിട്ടിയ പൈസയില്‍ നിന്ന് ഒരു വിഹിതം സഹോദരന് നീട്ടി. എന്നിട്ട് പറയുന്നു."പോയി അരിയും സാധനങ്ങളും വാങ്ങിക്ക്, അസുഖം കുറഞ്ഞില്ലെങ്കില്‍ വേറെ ആരെയെങ്കിലും പോയി കാണണം, പനി മാറിയില്ലെങ്കില്‍ നാളെയും പണിക്ക് വരണ്ടട്ടോ", വീണ്ടും ഓര്‍മപ്പെടുത്തലുകള്‍ . അപ്പോഴേക്കും വടക്ക് നിന്ന് വന്ന ബസ് പാലവും കടന്നു പൊയ്ക്കഴിഞ്ഞിരുന്നു. ഇടക്ക് ഓര്‍മ്മപ്പെടുത്തലായി ആ രംഗം കടന്നു വരാറുണ്ടെങ്കിലും ഈ ചിത്രം വീണ്ടുമൊരു ഓര്‍മ്മ പുതുക്കലായി. ഈ ചിത്രത്തിലെ കുട്ടികളുടെ ഒരാളുടെ പ്രായത്തിലാണ് ആ സംഭവം കണ്ടതെന്നാണ് ഓര്‍മ്മ.

Wednesday, October 31, 2012

ഇതൊരു കഥയല്ല


 പരിചയപ്പെടുന്നതിനിടെ അദ്ദേഹം പറഞ്ഞു. "എന്റെ സഹോദരിയെ എടവനക്കാടാണ് വിവാഹം ചെയ്തിരിക്കുന്നത്". ഞാന്‍ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ അളിയനെ കുറിച്ച് അന്വേഷിച്ചു, വളരെയൊന്നും സുഖകരമല്ലാത്ത സഹോദരിയുടെ കുടുംബ ജീവിതത്തെക്കുറിച്ച് പിന്നീടദ്ദേഹം എന്നോട് തുറന്നു പറഞ്ഞു. നല്ല തറവാട് മഹിമ, കാണാനും കുഴപ്പമില്ല. എടവനക്കാടുമായി അകലമുള്ള പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് മുമ്പ് വന്നു തിരക്കിയപ്പോള്‍ ഇതൊക്കെയാണ് അറിഞ്ഞത്. പക്ഷെ നമ്മില്‍ പലരും അറിഞ്ഞിരുന്ന അന്നത്തെ ആ പുതിയാപ്ലയുടെ അവസ്ഥ അതൊന്നുമായിരുന്നില്ല, അത്യാവശ്യം ലഹരി ഉപയോഗവും മറ്റു പലതും ഉണ്ടായിരുന്ന അയാളുടെ ദുര്നടപ്പുകള്‍ വിവാഹ ശേഷവും തുടര്‍ന്നു. സല്സ്വഭാവും കുടുംബമഹിമയുമുള്ള പെണ്‍കുട്ടിക്ക് വന്നുപെട്ട ദുരിതം അവരുടെ വീടുകാര്‍ അറിഞ്ഞത് വളരെ വൈകിയാണ്. അതോടെ പെണ്‍കുട്ടിയുടെ പിതാവും മാതാവും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ തീരാ വിഷമമായി അത് മാറി. ഒടുവില്‍ ഒരിക്കല്‍ ആ എടവനക്കാടുകാരന്‍ സ്വയമേ ലോകത്ത് നിന്ന് ഇല്ലാതായി. ആ വിവാഹത്തിനു മുമ്പ്, ആ അന്വേഷണത്തില്‍ ഏതെങ്കിലും ഒരു പുല്‍ക്കൊടി ആ "വിവാഹം മുടക്കി"യിരുന്നെങ്കില്‍ ആ പെണ്‍ക്കുട്ടിയും രണ്ടു മക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം, ആ കുടുംബം ഒന്നടങ്കം ഏറ്റുവാങ്ങിയ പറയാന്‍ കഴിയാത്ത യാതനകള്‍ ഉണ്ടാകുമായിരുന്നോ ?

Wednesday, October 17, 2012

വെറുതെ ഒരു മോഹം



 ചില മരണങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. നാമേറെ ഇഷ്ടപ്പെടുന്നവരുടെയും നമ്മെ ഇഷ്ടപ്പെടുന്നവരുടെയും വേര്‍പാടുകള്‍ അത്തരത്തിലുള്ളതാണ്. പുനര്‍വിചിന്തനത്തിനുള്ള അവസരങ്ങള്‍ മരണങ്ങളും തരുന്നുണ്ട്. ഏതു നിമിഷവും അത് സംഭവിക്...
കാമെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ നല്ലത് പ്രവര്‍ത്തിക്കാനുള്ള തിരിച്ചറിവായി മാറുന്നു. ചിലരുടെ വേര്പാടുകളില്‍ അവരുമായി ഇടപഴകിയ നിമിഷങ്ങളെ മനസ്സിലെത്തിക്കുന്നു. സന്തോഷകരമായതും ഇഷ്ടകരമല്ലാത്തതുമായ അനുഭവങ്ങള്‍ അവയിലുണ്ടാകാം. എന്നാല്‍ നല്ല അനുഭവങ്ങള്‍ സമ്മാനിക്കാത്തവരുടെ മരണങ്ങള്‍ നിസ്സംഗതയോടെ,ഭാവഭേദമില്ലാതെ നമുക്കേറ്റുവാങ്ങാനാകുന്നു. ഇടപഴകുന്നവര്‍ക്കും അനുഭവവേദ്യമാകുന്നവര്‍ക്കും നമ്മെക്കുറിച്ച് നല്ലതോര്‍ക്കാന്‍, വല്ലപ്പോഴും നമ്മെക്കുറിച്ച് ആര്‍ക്കെങ്കിലുമൊക്കെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ എന്തെങ്കിലുമൊക്കെ വിട്ടേച്ചുപോകേണ്ടതുണ്ട്. അവയൊക്കെ നൈമിഷിക ജീവിത സന്തോഷത്തേക്കാള്‍ മരണമില്ലാത്ത ഒരു ലോകത്തേക്ക് കൂടി മുതല്‍കൂട്ടാണെന്ന അറിവ് ഓരോ മരണവും നമുക്ക് നല്‍കുന്നുണ്ട്.

Wednesday, September 26, 2012

ഓര്‍മകള്‍ വേദനകള്‍

തറവാട്ടു വീട്ടില്‍ വടക്കുവശം ചെറിയ തോടുണ്ടായിരുന്നു. എടവനക്കാടിന്റെ വടക്കേ അതിര്‍ത്തി തിരിക്കുന്ന റാണാ തോടുമായി ബന്ധമുണ്ടായിരുന്ന ആ ചെറുതോട് വടക്ക് വശം ഒഴുകിയെത്തി എങ്ങോടൊക്കെയോ പോകുമായിരുന്നു . ആഴമില്ലാതെ വേനലിലും ഒഴുകി
യിരുന്ന തോട്ടിലെ വെള്ളം കണ്ണീരുപോലെ തെളിഞ്ഞതായിരുന്നു. അതിലൂടെ പൂചൂട്ടിയും ചെറിയ കളര്‍ മീനുകളുമൊക്കെ വലിയ ഗമയില്‍ പോകുന്നത് കാണുമ്പോഴാണ് കുളിക്കാനുപോയോഗിക്കുന്ന തോര്‍ത്തിനെ കുറിച്ച് ഓര്‍ക്കുക, ഉമ്മ കാണാതെ അതുമെടുത്ത് ഞങ്ങള്‍ തോട്ടിലിറങ്ങുമ്പോള്‍ ‍ കുഞ്ഞുമീനില്‍ ചിലത് തോര്‍ത്തില്‍ കിടന്നു പിടക്കും. പിന്നെ എവിടന്നെങ്കിലും സംഘടിപ്പിക്കുന്ന ഹോര്‍ലിക്ക്സ് കുപ്പികളില്‍ കുളത്തില്‍ നിന്നെടുത്ത വെള്ളത്തില്‍ അവറ്റകളെ കൊണ്ടിട്ട് കുറച്ചുനേരം നോക്കി നില്‍ക്കും. മീനുകള്‍ കുപ്പിയില്‍ കിടന്നു മരിച്ച് വെള്ളത്തിന്‌ മീതെ പൊങ്ങിയത് അറിയുന്നത് വീടിലുള്ള ആരെങ്കിലും പിന്നീട് പറയുമ്പോഴായിരിക്കും. അങ്ങിനെ എത്ര മീനുകളുടെ പ്രാക്കുകള്‍ ഏറ്റു വാങ്ങിയിരിക്കുന്നു. ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ കുഞ്ഞു മീനുകളെ പിടിക്കാന്‍ എവിടെ കുഞ്ഞി തോടുകള്‍. കുഞ്ഞുങ്ങള്‍ക്ക് മീന്‍ പിടിച്ചു കളിക്കാന്‍ കുളമില്ലെന്ന വിഷമം "ഗട്ടര്‍"കള്‍ തീര്‍ക്കുമെങ്കിലും മീന്‍ പിടുത്തവും കളിയുമൊക്കെ കഴിഞ്ഞു ഒന്ന് മുങ്ങി കുളിക്കാന്‍ എവിടെ നമ്മുടെ പറമ്പിലുണ്ടായിരുന്ന ആ കുളങ്ങള്‍.

Sunday, August 26, 2012

ഇലപോലെ....

ഴുത്തിലയ്ക്ക് പച്ചപ്പിന്റെ കഥയുണ്ട്.
അത് വളര്‍ന്ന മരച്ചില്ലയില്‍ ചെറുനാമ്പായി പിന്നെ പച്ചിലയായി തലയുയര്‍ത്തി നിന്ന കാലം.
മന്ദമാരുതനും മഴയുമൊക്കെ കണ്ട് തലയാട്ടി ഗമയില്‍ നിന്ന യുവത്വം. ഇടക്കെപ്പോഴോ തന്റെ നിറംമാറുന്നതും പ്രസരിപ്പ്    നഷ്ടമാകുന്നതും ഇലയറിഞ്ഞു.                                                                        
തിരിച്ചറിവ് ഇലയുടെ ദുഖമായി.
ഇന്ന് ഒരു ചെറുകാറ്റോ മഴത്തുള്ളികളോ ഭൂമിയിലെത്തിച്ച ഇല മഴത്തുള്ളികള്‍ തീര്‍ത്ത ജലതോണിയില്‍ അലക്ഷ്യമായി യാത്ര തുടങ്ങിയിരിക്കുന്നു. മഴ തീരുമ്പോള്‍ വെള്ളമൊക്കെ ഭൂമിയേറ്റുവാങ്ങുമ്പോള്‍ അഹങ്കാരമൊന്നുമില്ലാതെ നിസ്സഹായതയോടെ എവിടെയോ നിശ്ചലമാകുന്ന നിമിഷത്തിനു വേണ്ടിയുള്ള പ്രയാണം. പിന്നെ ഉണങ്ങി ചണ്ടിയായി മണ്ണിലലിഞ്ഞില്ലാതായി......


Thursday, April 28, 2011

സുല്‍ത്താന്‍ ജീവിച്ചിരിപ്പുണ്ട്

മാങ്കോസ്റ്റിന്റെ ചുവട്ടില്‍ ചാരുകസേര,അതിനടുത്ത് ഗ്രാമഫോണ്‍അതില്‍  നിന്നും ഒഴുകിയെത്തുന്ന  ഗസല്‍. കട്ടിക്കണ്ണടയും  വെച്ച് ഗാഢമായ ചിന്തയില്‍ ആ ചാരുകസേരയില്‍ ചാരിക്കിടക്കുന്നത് നമ്മുടെ സുല്‍ത്താനാണ്.
നശ്വരങ്ങളായ സൃഷ്ടികള്‍ കാലാധീതമാണ്. മരണമില്ലാത്ത അവ ചലിക്കുകയും  ചലിപ്പിക്കുകയും ചെയ്യും. ബേപ്പൂര്‍ സുല്‍ത്താന്‍, അല്ല, ചക്രവര്‍ത്തിയെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. കലാസൃഷ്ടികളുടെ ചക്രവര്‍ത്തിയേന്നോ കഥാകാരുടെ ചക്രവര്‍ത്തിയെന്നോ വ്യാഖാനമാകാം.  
ഷീറിയന്‍ രചനകള്‍ പലതും ചുറ്റുപാടുകളുടെ കാഴ്ചകളാണ്. ദാരിദ്ര്യത്തിന്റെയും വേദനയുടെയും അനുഭവങ്ങളുടെയും ജീവിത സത്യങ്ങളാണ്. കഥകളും ലേഖനങ്ങളും കുറിപ്പുകള്‍ പോലും സാഗര തുല്യമാണ്.അവയിലെ വരികള്‍ അനുവാചകരിലേക്ക്  ഗൌരവമായും  നര്‍മമായും  കടന്നുചെല്ലുമ്പോള്‍ ചിന്തയും ചിലത് ആശ്വാസ വുമേകുന്നു. മറ്റു ചിലത് വേദനയും ദുഃഖവുമുണ്ടാക്കുന്നു. ലാളിത്യമാര്‍ന്ന വാക്കുകളുടെ പ്രയോഗ ങ്ങളിലൂടെ  വ്യെത്യേസ്തമായ വായനാനുഭൂതി  തരുന്നു. വായനയുടെ വിവിധ തലങ്ങളില്‍, ചിലര്‍ക്ക്  കാര്യമായി  തോന്നുന്ന  പലതും മറ്റു ചിലര്‍ക്ക് തമാശയായി അനുഭവപ്പെടുന്നു.  ആരും പറയാത്തതും സാഹിത്യലോകത്ത് ആരും പ്രായോഗിക്കാത്തതുമായ പദങ്ങള്‍ ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യാകതയാണ്.ഡുങ്കുഡുതഞ്ചി, ചാപ്ലോസ്കി, ഫട്ട്റുക്കോ ഡുങ്കാസ്, തുട്ടാപ്പി, ചട്ടന്‍ ഇങ്ങിനെ പലതുമുണ്ട്. ഇവയൊക്കെ കഥയുടെ സന്ദര്‍ഭമനുസരിച്ച് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്നു.
"ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്" എന്ന ബഷീറിയന്‍ വചനം മലയാളമുള്ളിടത്തോളം  ഓര്‍ക്കപ്പെടും. മനുഷ്യ സഹജമായ ചില സ്വഭാവങ്ങളെ കളിയാക്കുന്ന 'കഥാബീജ'ത്തില്‍ മനുഷ്യസ്വാര്‍ത്ഥതക്ക് നേരെ കൂരമ്പയക്കുന്നുണ്ട്.  ജന്മദിനങ്ങള്‍ വാശിയോടെ കൊണ്ടാടപ്പെടുന്ന സമകാലികത്തിലും ചെറു പരിഹാസച്ചിരി 'ജന്മദിന'ത്തിലൂടെ ബഷീര്‍ ഉതിര്‍ക്കുന്നു, "ജന്മദിനം! നമുക്കൊക്കെ എന്തു ജന്മദിനം, പ്രപഞ്ചത്തിലെ എല്ലാത്തിനുമുണ്ടല്ലൊ ജന്മദിനം".
"ഞങ്ങളുടെ അറിവോ സമ്മതമോ കൂടാതെ  നീ ഞങ്ങളെയൊക്കെ സൃഷ്ടിച്ചുവിട്ടു. ഞങ്ങള്‍ വന്നുചേരുന്നതിനു മുമ്പായി ഈ ലോകവും ഇതിലെ വിഭവങ്ങളും നിന്റെ മറ്റു മക്കള്‍ക്കായി പങ്കിട്ടുകൊടുത്തു,ഇല്ലേ?". 'സന്ധ്യാപ്രണാ'മത്തിലെ സുല്‍ത്താന്റെ  സ്നേഹമൂറുന്ന പരിഭവം സര്‍വം പടച്ച തമ്പുരാനോടാണ്. ഇതിനോട് തുല്യമോ  ഇതിനപ്പുറമോ  ആയ ആശയുടെയും ആശങ്കയുടെയും വരികള്‍  സുല്‍ത്താന്റെ ചില സൃഷ്ടികളിലുണ്ട്.  
അദ്ദേഹത്തിന്റെ ജീവിതം പോലെ ലളിതമായ  രചനാ രീതി   സുല്‍ത്താനെ വേറിട്ടു നിര്‍ത്തുന്നു. ലോകത്ത് 'യുദ്ധം അവസാനിക്കണമെങ്കില്‍' സര്‍വ്വര്‍ക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള പരമരസികന്‍ വരട്ടുചൊറി വരണമെന്ന വിശ്വസാഹിത്യകാരന്റെ 60 വര്‍ഷം മുമ്പുള്ള കണ്ടെത്തല്‍ എല്ലാ കാലത്തേക്കും അനുയോജ്യമായ പരമാര്‍ത്ഥമായ സത്യമാണ്.
സ്നേഹബന്ധങ്ങളുടെയും കൂട്ടുകുടുംബങ്ങളുടെയും ആഴവും വ്യാപ്തിയും പ്രിയപ്പെട്ടവരുടെ പരാതികളും അണുകുടുംബയുഗത്തില്‍ പ്രസക്തമായ സന്ദേശം നല്‍കുന്നു.  പുരുഷ  മനസ്സുകള്‍ക്ക്  നിസ്സാരമെന്ന് തോന്നുന്നവ  വളരെ ഗൌരവമായി  സ്ത്രീകള്‍ കരുതുന്നതിനെ  കളിയാക്കിയിട്ടുണ്ട്, 'പാത്തുമ്മാടെ ആടി'ന്റെ തല കലത്തില്‍ അകപ്പെട്ടുപോയപ്പോള്‍ കലം രക്ഷിക്കാന്‍ (ആടിനെയും) അയല്‍വാസികളായ  സകലമാന സ്ത്രീകളും  പാത്തുമ്മാടെ വീട്ടു മുറ്റത്തെത്തിയത്രെ!.
വാര്‍ഡന്‍ ഇരുമ്പഴി വാതില്‍ അടച്ചു താഴിട്ടു പൂട്ടി. ഞാന്‍ പറഞ്ഞു, "പോന്നുസര്‍ക്കാരിന്റെ   പുതിയ അഗതിക്ക്   അത്താഴം  തന്നില്ല". 
വാര്‍ഡന്‍ പറഞ്ഞു, "ഇന്നത്തെ കണക്കിലല്ല നിങ്ങള്‍ വന്നത്നാളെ  കാലത്ത്  മുതല്‍  കിട്ടും".  ഞാന്‍ പറഞ്ഞു, "എന്നാല്‍ എന്നെ തുറന്നു വിടൂ,  നാളത്തെ  കണക്കില്‍  വരാം". സാങ്കേതികത്വത്തെ  ബഷീര്‍ കളിയാക്കിയത് 'മതിലുകളി'ലാണ്. വരികളില്‍ നാനാര്‍ത്ഥങ്ങള്‍ വിരിയുക്കുന്ന അതുല്യമെന്നു എന്നും പറയാവുന്ന ബഷീറിയന്‍ രചനകള്‍ എന്നേക്കുമായി നിലനില്‍ക്കേ,സാക്ഷര-സാംസ്കാരികനാട് അദ്ദേഹത്തെ വേണ്ടത്ര ഗൌനിച്ചുവോ, ആവോ ?                               -റസാഖ് എടവനക്കാട് 


പലിശരഹിത ബാങ്കിംഗിന്റെ കേരളീയ പ്രസക്തി

അമ്മമാരുടെ ദിനം, തൊഴിലാളി ദിനം എന്നത് പോലെ ലോകമോര്‍ക്കാന്‍ പലിശയില്ലാത്ത ദിനം, എന്നൊരു ദിവസം വര്‍ഷത്തില്‍ ആചരിക്കപ്പെടുകയും ബാങ്കുകള്‍ ഉള്‍പ്പെടെ പലിശാധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ കടമിടപാടുകാര്‍ക്ക് പലിശ ഇളവ് നല്‍കുകയുമാണെങ്കില്‍ കണക്കാക്കാനാവാത്ത വലിയ തുകയായിരിക്കുമത്. പലിശക്ക് കടമെടുത്ത് ജീവിതം നരക തുല്യമാക്കുന്നവര്‍ കേരളത്തിലും കുറവല്ല. പെരുകുന്ന പലിശയും മുതലും തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ ഊരാക്കുടുക്കിലകപ്പെട്ട് ഒറ്റക്കും കുടുംബസമേതവും ജീവനൊടുക്കുന്നവരുടെ എണ്ണം ഏറി വരികയാണ്. നിത്യവൃത്തിക്കായും ആഡംബരത്തിനായും കടം വാങ്ങി   തിരിച്ചടക്കാനാവാതെ  നെട്ടോട്ടമോടുന്നവര്‍ എത്രയെങ്കിലുമുണ്ട്. പണിയെടുത്ത് കിട്ടുന്നത്  മുഴുവന്‍ പലിശപോലും കൊടുക്കാന്‍  തികയാതെ വരുമ്പോള്‍  തല്‍ക്കാലം ബോധം  നശിക്കാന്‍  കിട്ടുന്ന പൈസക്കും കടം വാങ്ങിയും മദ്യസേവ നടത്തി കുടുംബശൈഥില്യത്തിനിടയാവുന്ന സംഭവങ്ങളും കുറവല്ല. ഇതൊക്കെ  നമ്മുടെ   നാട്ടിലെ  അനുഭവങ്ങളാവുമ്പോള്‍  പലിശരഹിതമായ ഒരു സാമ്പത്തിക സംവിധാനം  ഉണ്ടാകണമെന്ന് ആഗ്രഹിക്കുക സ്വാഭാവികം. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാങ്കുകളിലൂടെയോ ബദല്‍  സംവിധാനങ്ങളിലൂടെയോ പൊതുജനങ്ങള്‍ക്ക്‌ പലിശരഹിത പണമിടപാടുകള്‍ക്ക് അവസരം  ലഭിക്കുകയാണെങ്കില്‍  അപ്രതീക്ഷിതമായ  ഗുണ ഫലങ്ങളായിരിക്കും സമൂഹത്തിലുണ്ടാകുന്നത്.
പലിശരഹിത ഇടപാടുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, ബാങ്കിംഗ് ഇടപാടുകളില്‍   സംവിധാനമെന്നത് അടുത്ത കാലത്തുണ്ടായ മാറ്റമാണ്. വീടും  വാഹനവും കച്ചവടവും കൃഷിയും മാത്രമല്ല, നാടിന്റെ വികസന പ്രവര്‍‍ത്തനങ്ങളും  പലിശരഹിത ബാങ്കിംഗ് സ്ഥാപനങ്ങളിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നു.  ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയഗാഥ രചിക്കുകയാണ്  വിദേശരാജ്യങ്ങളില്‍ ചരിത്രം കുറിച്ച പലിശരഹിത ബാങ്കുകള്‍. പലിശാധിഷ്ഠിത ബാങ്കുകള്‍ പലിശരഹിത ബാങ്കുകളുമായുള്ള മത്സരത്തില്‍  പിടിച്ചു  നില്‍ക്കാനാകാതെ  പലിശരഹിത ബാങ്കുകളായി മാറുന്നുണ്ട്.  യൂറോപ്പിലും  അമേരിക്ക യിലുമുള്‍പ്പെടെ  ചില രാജ്യങ്ങളില്‍ പലിശാധിഷ്ഠിത ബാങ്കുകള്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പലിശരഹിത ഇടപാടുകള്‍ക്കായി പ്രത്യേക  കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സാമ്പ്രദായിക പലിശാധിഷ്ഠിത ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ലാഭശതമാനം പലിശരഹിത ബാങ്കുകളിലെ ഇടപാടുകളിലൂടെ ലഭിക്കുന്നതിനാല്‍ നിക്ഷേപകര്‍ ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. കിട്ടുന്നത് ലാഭ വിഹിതമായതിനാലും അപ്രതീക്ഷിത വരുമാനമായതിനാലും ഇടപാടുകാര്‍ പലിശരഹിത സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. കടക്കാരനാകട്ടെ പലിശയും കൂട്ടുപലിശയും നല്‍കി ഒരിക്കലും കരകയറാത്ത അവസ്ഥയും ഉണ്ടാകുന്നില്ല. ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ഇസ്ലാമിക് എക്കണോമിക്സ്-ന്‍റെ പ്രസിഡന്റും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദനുമായ ഡോ.മാബിദ് അലി അല്‍ജര്‍ഹി, ഇന്ത്യയിലും പലിശരഹിത ബാങ്കിംഗ് നടപ്പിലാക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പലിശരഹിത സാമ്പത്തിക സെമിനാറില്‍ അഭിപ്രായപെടുകയുണ്ടായി. പലിശരഹിത ബാങ്കിംഗ് കേവലം ഒരു മത സംവിധാനമല്ല. മറിച്ച് കച്ചവടവും ബാങ്കിങ്ങും ഒരേപോലെ കൈകാര്യം ചെയ്യുന്ന സാമ്പത്തിക സംവിധാനമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധരും തങ്ങളുടേതായ സംഭാവനകള്‍ പലിശരഹിത ബാങ്കിംഗ് മേഖലക്ക് നല്‍കണമെന്നും പലിശരഹിത ബാങ്കിംഗ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ഇരുപത് വര്‍ഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രവചനാതീതമായി ഉന്നതങ്ങളിലെത്തുമെന്നും മറ്റൊരു സാമ്പത്തികവിദഗ്ദനായ ഡോ.മുന്‍ദിര്‍ കഹ്ഫും പ്രസ്തുത സെമിനാറില്‍ അഭിപ്രായപെടുകയുണ്ടായി. ആഗോള സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് അടച്ചുപൂട്ടേണ്ടി വന്ന പലിശാധിഷ്ഠിത ബാങ്കുകള്‍ നിരവധിയാണ്. സാമ്പത്തിക അത്യുന്നതിയിലെന്ന് നാം കരുതുന്ന രാജ്യങ്ങളില്‍ പോലും ബാങ്കുകള്‍ അടച്ചു പൂട്ടുകയുണ്ടായി, നില നില്‍പ്പിനായി പെടാപ്പാടുപെടുന്ന ചില ബാങ്കുകള്‍ അവിടെ പരസ്പരം ലയിച്ച് ശക്തി സംഭരിക്കുന്നതും കാഴ്ചയാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ അറ്റാദായമാണ് പലിശ രഹിത ബാങ്കുകള്‍ സാമ്പത്തിക പ്രധിസന്ധിയുടെ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയത്. ലാഭമുണ്ടാക്കുക മാത്രമല്ല ഇടപാടുകാരുടെ ബാഹുല്യത്താല്‍ കൂടുതല്‍ ശാഖകളും തുടങ്ങുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ ഈജിപ്റ്റ്‌, ലെബനോന്‍, സുഡാന്‍, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ,  തുടങ്ങി  യുറോപ്പ്, യു എസ് ഉള്‍പ്പെടെ  വിവിധ രാജ്യങ്ങളിലായി അഞ്ഞൂറിലധികം  ചെറുതും വലുതുമായ  പലിശരഹിത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ  വികസനത്തിനും വേണ്ടി  പ്രവര്‍ത്തിക്കുകയും ലോക  സാമ്പത്തിക പ്രതിസന്ധിയിലും ലാഭമുണ്ടാക്കി മാതൃക കാട്ടിക്കൊണ്ടിരിക്കുകയും  ചെയ്യുന്ന  ഇത്തരം സ്ഥാപനങ്ങള്‍ നമ്മുടെ നാടിന്‍റെയും തേട്ടമാണ്‌,നേട്ടമാണ്. പലിശരഹിത ഇടപാടുകളിലൂടെ ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും കൂടാതെ വന്‍കിട ചെറുകിട നിക്ഷേപകര്‍ക്കും അത്താണിയായി മാറാനിടയുള്ള ഇത്തരം സംരംഭങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തില്‍ അംഗീകൃത പലിശരഹിത ബാങ്കിംഗ് സ്ഥാപനങ്ങള്‍ നിലവില്‍ വരികയാണെങ്കില്‍ കേരള ജനതക്ക് വിചാരിക്കാത്തത്ര ഗുണങ്ങളുണ്ടാക്കാന്‍ കഴിയും.  മാത്രമല്ല, ക്രമേണ ഇതര സംസ്ഥാനങ്ങള്‍ക്കുകൂടി അത് മാതൃകയാവുകയും ചെയ്യും . 

                                                                                                  -റസാഖ് എടവനക്കാട് 


(2010ഫെബ്രുവരി04 "മലയാളം ന്യൂസ്‌"ല്‍ പ്രസിദ്ധീകരിച്ചത്)

Friday, February 18, 2011

"ഫേസ് ബുക്കി"ലെ ഡയറിക്കുറിപ്പ്‌

സൗഹൃദ സംഭാഷണം ആഗോള സൗഹൃദ ശൃംഖലയൊരുക്കുന്ന
  "ഫേസ് ബുക്കി"നെക്കുറിച്ചായപ്പോള്‍ മൂസ പറഞ്ഞു, "ഈ 'ഫേസ് ബുക്കി'ല്‍ അംഗങ്ങളൊക്കെ ഒരേ പ്രായക്കാരാണ്". ശരിയാണല്ലോയെന്ന് തോന്നിയ നിമിഷത്തില്‍ അടുത്തിരുന്നിരുന്ന ഇബ്നു ഉണ്ണീന്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ കമന്റിട്ടു, "സ്വര്‍ഗ്ഗത്തിലും എല്ലാവരും ഒരേ പ്രായക്കാരായിരിക്കും‌". പ്രായമില്ലാത്ത അവസ്ഥ, മരണമില്ലാത്ത ജീവിതം, പ്രശ്നങ്ങളൊന്നുമില്ലാത്ത ലോകം. സ്വര്‍ഗ്ഗീയം!
എന്നാല്‍ ഫേസ് ബുക്കിലെ സൗഹൃദം ഇടക്ക് നിലച്ചുപോകും, അനിവാര്യമായ സത്യം. സ്വര്‍ഗ്ഗത്തിലോ ഒരിക്കലും അവസാനിക്കാത്ത  സൗഹൃദങ്ങള്‍. ആരാമങ്ങള്‍, അരുവികള്‍, ആഗ്രഹമെന്തോ അതൊക്കെ വിചാരങ്ങള്‍ക്ക് മുമ്പേ കണ്മുമ്പില്‍.
എന്നാല്‍ ഫേസ് ബുക്കിലൂടെ ചിലര്‍ മറ്റുചിലരെ പറ്റിക്കുന്നു. കുറെയാളുകള്‍ കബളിക്കപ്പെടുന്നു. അന്യോനം പഴിപറയുന്നു. അസഭ്യങ്ങള്‍ എഴുതി ആരുടെയൊക്കെയോ മനസ്സുകള്‍ വേദനിപ്പിക്കുന്നു. വൃത്തികേടുകളും അറിവില്ലായ്മയും പ്രചരിപ്പിക്കപ്പെടുന്നു. വ്യക്തിയെന്ന നിലയിലുള്ള അറിവിന്റെ പരിമിതികളെക്കുറിച്ചുള്ള ബോധം പലപ്പോഴും പലരും വിസ്മരിക്കുന്നു.  നല്ലതിനേക്കാള്‍ ചീത്തതെന്നു സമൂഹം വിശ്വസിക്കുന്നവക്കായി  ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.   സന്ദേശങ്ങള്‍ കൈമാറി പരിചയത്തിലായ കാമുകനെത്തേടിയിറങ്ങുന്ന 19കാരി സ്വന്തം പ്രിയപ്പെട്ട വരെയൊക്കെ ഉപേക്ഷിക്കുന്നു, കാമുകന്‍ പടുവൃദ്ധനെന്നറിയുമ്പോള്‍ "ഫേസ് ബുക്ക്" കളിയാക്കി ചിരിക്കുന്നു.
പക്ഷെ, യഥാര്‍ത്ഥ സ്വര്‍ഗ്ഗമോ. അതു ലഭിക്കുവാന്‍ ദൈവ വിശ്വാസത്തിന്റെ മധുരതരമായ വഴിയിലൂടെ യാത്ര ചെയ്യണം. ഹൃദയാന്തരങ്ങളില്‍ നിന്നുള്ള സൗഹൃദങ്ങളിലൂടെ അനുഭവഭേദ്യമാകുന്ന നന്മകള്‍ക്ക് വ്യാപനമുണ്ടാകണം, ജീവന്‍ കൊണ്ട് സുന്ദരങ്ങളായ ചാറ്റിങ്ങുകളിലൂടെ മറക്കാനാവാത്ത അനുഭവങ്ങള്‍ക്കിട നല്‍കണം, ജീവിതം മാതൃകയായി പണിതുയര്‍ത്തണം.,
അങ്ങിനെയെങ്കില്‍, ഒരു പക്ഷെ നമ്മളെയും അനുഭവങ്ങളുടെ സ്വര്‍ഗ്ഗം കാത്തിരിക്കുന്നുണ്ടാകാം.

-റസാഖ് എടവനക്കാട്