Thursday, November 22, 2012

ഓര്‍മപുസ്തകം

കുഴുപ്പിള്ളി തോട്ടുങ്ങലെ മീന്‍ മാര്‍ക്കറ്റില്‍ മുമ്പൊക്കെ രാവിലെ തന്നെ നല്ല തിരക്ക് തുടങ്ങുമായിരുന്നു. ഇന്നത്തെ പോലെ വീടുകള്ക്ക് മുമ്പില്‍ മത്സ്യമെത്തുന്ന കാഴ്ച അപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളില്‍ നിന്നുമായി ആവശ്യക്കാര്‍ കാലത്ത് മുതല്‍ മാര്‍ക്കറ്റി ലെത്തി തുടങ്ങും. സ്കൂളില്‍ പോകുന്നതിനു മുമ്പ് മീന്‍ വാങ്ങി വരേണ്ട ജോലി കൂടി എനിക്ക് ഉണ്ടായിരുന്നു. വടക്കേക്കരയില്‍ നിന്ന് രാവിലെ മാര്‍ക്കറ്റിലെത്തുമ്പോള്‍ തെക്കേക്കര തോടിന്റെ കടവില്‍, പുഴയില്‍ നിന്ന് മീനുകളുമായി വരുന്ന ചെറുവഞ്ചികള്‍ അടുത്തിട്ടുണ്ടാകും. രണ്ടു പേര്‍ വീതം മീന്‍ പിടിക്കാന്‍ പോകുന്ന ചെറുവഞ്ചികള്‍, വഞ്ചികള്‍ക്കുള്ളിലെ വലകള്‍, പിന്നെ മീന്‍ പിടുത്തക്കാര്‍ ‍ തലയില്‍ വെക്കുന്ന തൊപ്പികള്‍, ഇവയും മാര്‍ക്കറ്റിലെ തിരക്കും കുഴുപ്പിള്ളി പാലത്തില്‍ നിന്നുതന്നെ കാണാനാകും. ചിലപ്പോള്‍ നിരന്നു കിടക്കുന്ന വഞ്ചികളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ വല കുടഞ്ഞു കഴുകുന്നതും കാഴ്ചയായിരുന്നു.

ഇനി അവരെക്കുറിച്ച് പറയാം.,ഞാനവരെ കാണാറുണ്ട്., മാര്‍ക്കറ്റിന്റെ കടവില്‍ അടുക്കാറുള്ള ഏതോ ഒരു വഞ്ചിയില്‍ മ...

ീന്‍ പിടിക്കാന്‍ പോകാറുള്ള അവര്‍. ഒരേ പോലെ മുഖസാദൃശ്യമുള്ളവരും ഒരേ ഉയരമുള്ളവരും മുപ്പത്തഞ്ചു വയസ്സെങ്കിലും ഉള്ളവര്‍ ആയിരുന്നു. മിക്കവാറും രാവിലെ അവര്‍ വഞ്ചിയില്‍ നിന്ന് മാര്‍ക്കറ്റില്‍ മീന്‍ കൊണ്ട് വന്നിടുന്നത് കണ്ടിട്ടുണ്ട്. അവരുടെ രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും അവര്‍ സഹോദരന്മാരാണെന്ന് അറിയാമായിരുന്നു.

ഇപ്പോള്‍. ഞാന്‍ മീന്‍ വാങ്ങി മാര്‍ക്കറ്റിലെ സ്റ്റെപ്പുകള്‍ പിന്നിട്ട് പാലത്തിലേക്ക്‌ കയറിയിരിക്കുന്നു. വടക്ക് നിന്ന് ഒരു ബസ് പാലം കയറി വരുന്നതിനാല്‍ ബസ് കടന്നു പോകുന്നതിനായി ഒതുങ്ങി നിന്നു. എന്റെ മുമ്പിലായി ആ സഹോദരങ്ങള്‍ നില്‍ക്കുന്നുണ്ട്. ഒരാള്‍ മറ്റയാളോട് "എന്താ പനി മാറിയോ " മറ്റേയാള്‍ "ഇല്ല, കുറവുണ്ട്" ആദ്യം ചോദിച്ചയാള്‍ വീണ്ടും. "അസുഖം കുറവില്ലെങ്കില് നമ്മുക്ക് വേറെ ആരെങ്കിലും കാണിക്കാം" ഇത് പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ നനഞ്ഞു കുതിര്ന്നിരുന്ന കൈലി തുണിയുടെ മടിശ്ശീല അഴിച്ചു. അന്ന് മാര്‍ക്കറ്റില്‍ മീന്‍ വിറ്റ് കിട്ടിയ പൈസയില്‍ നിന്ന് ഒരു വിഹിതം സഹോദരന് നീട്ടി. എന്നിട്ട് പറയുന്നു."പോയി അരിയും സാധനങ്ങളും വാങ്ങിക്ക്, അസുഖം കുറഞ്ഞില്ലെങ്കില്‍ വേറെ ആരെയെങ്കിലും പോയി കാണണം, പനി മാറിയില്ലെങ്കില്‍ നാളെയും പണിക്ക് വരണ്ടട്ടോ", വീണ്ടും ഓര്‍മപ്പെടുത്തലുകള്‍ . അപ്പോഴേക്കും വടക്ക് നിന്ന് വന്ന ബസ് പാലവും കടന്നു പൊയ്ക്കഴിഞ്ഞിരുന്നു. ഇടക്ക് ഓര്‍മ്മപ്പെടുത്തലായി ആ രംഗം കടന്നു വരാറുണ്ടെങ്കിലും ഈ ചിത്രം വീണ്ടുമൊരു ഓര്‍മ്മ പുതുക്കലായി. ഈ ചിത്രത്തിലെ കുട്ടികളുടെ ഒരാളുടെ പ്രായത്തിലാണ് ആ സംഭവം കണ്ടതെന്നാണ് ഓര്‍മ്മ.

Wednesday, October 31, 2012

ഇതൊരു കഥയല്ല


 പരിചയപ്പെടുന്നതിനിടെ അദ്ദേഹം പറഞ്ഞു. "എന്റെ സഹോദരിയെ എടവനക്കാടാണ് വിവാഹം ചെയ്തിരിക്കുന്നത്". ഞാന്‍ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ അളിയനെ കുറിച്ച് അന്വേഷിച്ചു, വളരെയൊന്നും സുഖകരമല്ലാത്ത സഹോദരിയുടെ കുടുംബ ജീവിതത്തെക്കുറിച്ച് പിന്നീടദ്ദേഹം എന്നോട് തുറന്നു പറഞ്ഞു. നല്ല തറവാട് മഹിമ, കാണാനും കുഴപ്പമില്ല. എടവനക്കാടുമായി അകലമുള്ള പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് മുമ്പ് വന്നു തിരക്കിയപ്പോള്‍ ഇതൊക്കെയാണ് അറിഞ്ഞത്. പക്ഷെ നമ്മില്‍ പലരും അറിഞ്ഞിരുന്ന അന്നത്തെ ആ പുതിയാപ്ലയുടെ അവസ്ഥ അതൊന്നുമായിരുന്നില്ല, അത്യാവശ്യം ലഹരി ഉപയോഗവും മറ്റു പലതും ഉണ്ടായിരുന്ന അയാളുടെ ദുര്നടപ്പുകള്‍ വിവാഹ ശേഷവും തുടര്‍ന്നു. സല്സ്വഭാവും കുടുംബമഹിമയുമുള്ള പെണ്‍കുട്ടിക്ക് വന്നുപെട്ട ദുരിതം അവരുടെ വീടുകാര്‍ അറിഞ്ഞത് വളരെ വൈകിയാണ്. അതോടെ പെണ്‍കുട്ടിയുടെ പിതാവും മാതാവും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ തീരാ വിഷമമായി അത് മാറി. ഒടുവില്‍ ഒരിക്കല്‍ ആ എടവനക്കാടുകാരന്‍ സ്വയമേ ലോകത്ത് നിന്ന് ഇല്ലാതായി. ആ വിവാഹത്തിനു മുമ്പ്, ആ അന്വേഷണത്തില്‍ ഏതെങ്കിലും ഒരു പുല്‍ക്കൊടി ആ "വിവാഹം മുടക്കി"യിരുന്നെങ്കില്‍ ആ പെണ്‍ക്കുട്ടിയും രണ്ടു മക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം, ആ കുടുംബം ഒന്നടങ്കം ഏറ്റുവാങ്ങിയ പറയാന്‍ കഴിയാത്ത യാതനകള്‍ ഉണ്ടാകുമായിരുന്നോ ?

Wednesday, October 17, 2012

വെറുതെ ഒരു മോഹം



 ചില മരണങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. നാമേറെ ഇഷ്ടപ്പെടുന്നവരുടെയും നമ്മെ ഇഷ്ടപ്പെടുന്നവരുടെയും വേര്‍പാടുകള്‍ അത്തരത്തിലുള്ളതാണ്. പുനര്‍വിചിന്തനത്തിനുള്ള അവസരങ്ങള്‍ മരണങ്ങളും തരുന്നുണ്ട്. ഏതു നിമിഷവും അത് സംഭവിക്...
കാമെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ നല്ലത് പ്രവര്‍ത്തിക്കാനുള്ള തിരിച്ചറിവായി മാറുന്നു. ചിലരുടെ വേര്പാടുകളില്‍ അവരുമായി ഇടപഴകിയ നിമിഷങ്ങളെ മനസ്സിലെത്തിക്കുന്നു. സന്തോഷകരമായതും ഇഷ്ടകരമല്ലാത്തതുമായ അനുഭവങ്ങള്‍ അവയിലുണ്ടാകാം. എന്നാല്‍ നല്ല അനുഭവങ്ങള്‍ സമ്മാനിക്കാത്തവരുടെ മരണങ്ങള്‍ നിസ്സംഗതയോടെ,ഭാവഭേദമില്ലാതെ നമുക്കേറ്റുവാങ്ങാനാകുന്നു. ഇടപഴകുന്നവര്‍ക്കും അനുഭവവേദ്യമാകുന്നവര്‍ക്കും നമ്മെക്കുറിച്ച് നല്ലതോര്‍ക്കാന്‍, വല്ലപ്പോഴും നമ്മെക്കുറിച്ച് ആര്‍ക്കെങ്കിലുമൊക്കെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ എന്തെങ്കിലുമൊക്കെ വിട്ടേച്ചുപോകേണ്ടതുണ്ട്. അവയൊക്കെ നൈമിഷിക ജീവിത സന്തോഷത്തേക്കാള്‍ മരണമില്ലാത്ത ഒരു ലോകത്തേക്ക് കൂടി മുതല്‍കൂട്ടാണെന്ന അറിവ് ഓരോ മരണവും നമുക്ക് നല്‍കുന്നുണ്ട്.

Wednesday, September 26, 2012

ഓര്‍മകള്‍ വേദനകള്‍

തറവാട്ടു വീട്ടില്‍ വടക്കുവശം ചെറിയ തോടുണ്ടായിരുന്നു. എടവനക്കാടിന്റെ വടക്കേ അതിര്‍ത്തി തിരിക്കുന്ന റാണാ തോടുമായി ബന്ധമുണ്ടായിരുന്ന ആ ചെറുതോട് വടക്ക് വശം ഒഴുകിയെത്തി എങ്ങോടൊക്കെയോ പോകുമായിരുന്നു . ആഴമില്ലാതെ വേനലിലും ഒഴുകി
യിരുന്ന തോട്ടിലെ വെള്ളം കണ്ണീരുപോലെ തെളിഞ്ഞതായിരുന്നു. അതിലൂടെ പൂചൂട്ടിയും ചെറിയ കളര്‍ മീനുകളുമൊക്കെ വലിയ ഗമയില്‍ പോകുന്നത് കാണുമ്പോഴാണ് കുളിക്കാനുപോയോഗിക്കുന്ന തോര്‍ത്തിനെ കുറിച്ച് ഓര്‍ക്കുക, ഉമ്മ കാണാതെ അതുമെടുത്ത് ഞങ്ങള്‍ തോട്ടിലിറങ്ങുമ്പോള്‍ ‍ കുഞ്ഞുമീനില്‍ ചിലത് തോര്‍ത്തില്‍ കിടന്നു പിടക്കും. പിന്നെ എവിടന്നെങ്കിലും സംഘടിപ്പിക്കുന്ന ഹോര്‍ലിക്ക്സ് കുപ്പികളില്‍ കുളത്തില്‍ നിന്നെടുത്ത വെള്ളത്തില്‍ അവറ്റകളെ കൊണ്ടിട്ട് കുറച്ചുനേരം നോക്കി നില്‍ക്കും. മീനുകള്‍ കുപ്പിയില്‍ കിടന്നു മരിച്ച് വെള്ളത്തിന്‌ മീതെ പൊങ്ങിയത് അറിയുന്നത് വീടിലുള്ള ആരെങ്കിലും പിന്നീട് പറയുമ്പോഴായിരിക്കും. അങ്ങിനെ എത്ര മീനുകളുടെ പ്രാക്കുകള്‍ ഏറ്റു വാങ്ങിയിരിക്കുന്നു. ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ കുഞ്ഞു മീനുകളെ പിടിക്കാന്‍ എവിടെ കുഞ്ഞി തോടുകള്‍. കുഞ്ഞുങ്ങള്‍ക്ക് മീന്‍ പിടിച്ചു കളിക്കാന്‍ കുളമില്ലെന്ന വിഷമം "ഗട്ടര്‍"കള്‍ തീര്‍ക്കുമെങ്കിലും മീന്‍ പിടുത്തവും കളിയുമൊക്കെ കഴിഞ്ഞു ഒന്ന് മുങ്ങി കുളിക്കാന്‍ എവിടെ നമ്മുടെ പറമ്പിലുണ്ടായിരുന്ന ആ കുളങ്ങള്‍.

Sunday, August 26, 2012

ഇലപോലെ....

ഴുത്തിലയ്ക്ക് പച്ചപ്പിന്റെ കഥയുണ്ട്.
അത് വളര്‍ന്ന മരച്ചില്ലയില്‍ ചെറുനാമ്പായി പിന്നെ പച്ചിലയായി തലയുയര്‍ത്തി നിന്ന കാലം.
മന്ദമാരുതനും മഴയുമൊക്കെ കണ്ട് തലയാട്ടി ഗമയില്‍ നിന്ന യുവത്വം. ഇടക്കെപ്പോഴോ തന്റെ നിറംമാറുന്നതും പ്രസരിപ്പ്    നഷ്ടമാകുന്നതും ഇലയറിഞ്ഞു.                                                                        
തിരിച്ചറിവ് ഇലയുടെ ദുഖമായി.
ഇന്ന് ഒരു ചെറുകാറ്റോ മഴത്തുള്ളികളോ ഭൂമിയിലെത്തിച്ച ഇല മഴത്തുള്ളികള്‍ തീര്‍ത്ത ജലതോണിയില്‍ അലക്ഷ്യമായി യാത്ര തുടങ്ങിയിരിക്കുന്നു. മഴ തീരുമ്പോള്‍ വെള്ളമൊക്കെ ഭൂമിയേറ്റുവാങ്ങുമ്പോള്‍ അഹങ്കാരമൊന്നുമില്ലാതെ നിസ്സഹായതയോടെ എവിടെയോ നിശ്ചലമാകുന്ന നിമിഷത്തിനു വേണ്ടിയുള്ള പ്രയാണം. പിന്നെ ഉണങ്ങി ചണ്ടിയായി മണ്ണിലലിഞ്ഞില്ലാതായി......


Sunday, March 11, 2012

ആഗ്രഹം

ജീവിതം-
    ബലി നല്‍കാനുള്ളത്.
    മരണം-
    ബലിക്കൊടുവിലെ-
    വിശ്രമം.

ബലിക്കന്ത്യം-
    ദൈവമിഷ്ട്ടം.
    ബലിക്കുപകരം-
    അനന്ത സ്വര്‍ഗ്ഗം. 

Saturday, February 11, 2012

ശാശ്വതം

ഹൃദയം
        നല്‍കുമോ-
        ബലിയായ്‌,

സ്വര്‍ഗ്ഗം
        ലഭിക്കും-
        പകരമായ്.

Sunday, January 22, 2012

ഒരു താള് കൂടി നിശ്ചലമായി.

ജാനിയെ ഫെയ്സ്ബുക്കില്‍ പരിചയപെട്ടിട്ട് അധിക നാളായിട്ടില്ല, ഏറിയാല്‍ നാലഞ്ചു മാസം. പിന്നീടിടക്കൊക്കെ സുഖവിവരങ്ങളും വിശേഷങ്ങളും കൈമാറാന്‍ കംപ്യുട്ടര്‍സ്ക്രീനില്‍ അവനെത്തി. ജാനിയുടെ വരികളിലറിയുന്ന വല്ലാത്തൊരു നിഷ്കളങ്കത ആകര്‍ഷണീയ മായിരുന്നു.

മനസ്സിന്റെ നേര്‍ക്കാഴ്ചയൊരുക്കുന്ന മുഖപുസ്തകത്തിന്റെ ഇതളുകളില്‍ ജാനിയെ കണ്ടിട്ട് കുറച്ചു ദിവസമായിരുന്നു.

ഇന്ന്,പത്രകോളത്തില്‍ കണ്ട യുവാവിന്റെ മുഖം ജാനിയുടെതെന്ന തിരിച്ചറിവ് തേങ്ങലായി.
http://www.edavanakkaden.blogspot.com/ 

Wednesday, January 11, 2012

നൈമിഷികം

 കാലിട്ടടിച്ച്
     കരഞ്ഞതന്ന്
     ജനിച്ച-
    തപ്പോള്‍.,

കാലം കഴിച്ച്
    കരയിച്ചതിന്ന്-
    മരിച്ച-
    തിപ്പോള്‍.